Wednesday, June 28, 2017

24. ആരോഹണം.

ഭാഗം : ഇരുപത്തിനാല്.

‘ഖോര്‍ഫുകാനി‘ല്‍ നിന്ന് ‘കല്‍ബ’ യിലേക്ക് നാല്‍പത് കിലോമീറ്ററിലധികം ദൂരമുണ്ട്. അലക്കുകാരനെ പിന്തുടര്‍ന്ന്‍ കുഞ്ഞുവും കൂട്ടരും ഒരു നാല്‍കവലയിലെത്തി. അവിടെ നിന്ന് കല്‍ബയിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ച് മറ്റൊരു വഴിയിലൂടെ അയാള്‍ നടന്ന് മറഞ്ഞു. പച്ചപ്പ് ഇല്ലാത്ത, പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ക്ക് ഇടയിലൂടെ നീണ്ട് പോകുന്ന റോഡില്‍ തീര്‍ത്തും അപരിചിതരായ ആ സംഘം നടന്നു. ഇടയ്ക്കെപ്പെഴോ വാഹനത്തിന്റെ ശബ്ദം കേട്ടതും പിടിക്കപ്പെടാതിരിക്കാനായി തൊട്ടടുത്ത കുന്നിന്‍ ചെരുവിലേക്ക് ഓടിക്കയറി.

പൊള്ളുന്ന വെയിലും ഇടയ്ക്കുള്ള ഓടിയൊളിക്കലും കൂടി ആയപ്പോള്‍ വിശപ്പും ദാഹവും അസഹനീയമായി.. പലരും ഏത് നിമിഷവും തളര്‍ന്ന് വീഴും എന്ന അവസ്ഥയിലായിരുന്നു. ദൂരെ താഴ്വാരത്തില്‍ പച്ചപ്പ് കണ്ടപ്പോള്‍ അവിടെ പോയി വെള്ളം കുടിച്ച് വരാനായി അങ്ങോട്ട് നടന്നു. അതൊരു ഈന്തപ്പനത്തോട്ടമായിരുന്നു. കരിപുരണ്ട വസ്ത്രങ്ങളുമായി തോട്ടത്തിലെത്തിയ ദരിദ്രരുടെ ആവശ്യം ആംഗ്യ ഭാഷയില്‍ നിന്ന് മനസ്സിലാക്കിയ ഉടമ വെള്ളവും ഈന്തപ്പഴവും നല്‍ക്കി. ഓടിയും നടന്നും ഒരു വിധം യത്ര കല്‍ബയിലെത്തുമ്പോള്‍ രാത്രിയായിരുന്നു.

അധികം വൈകാതെ ഷാര്‍ജയിലേക്ക് പുറപ്പെടും എന്നും ഭക്ഷണം വേണമെങ്കില്‍ പെട്ടന്ന് തീര്‍ത്ത് തിരിച്ചെത്തണം എന്നും ഏജന്‍സി ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി. കാസര്‍ഗോഡ് കാരന്‍ മലയാളിയുടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം കയറിയത്. പ്രാതലിന് മാത്രം ഇരുപത്തിഅഞ്ച് ഇന്ത്യന്‍ രൂപ വേണ്ടിവരും എന്നറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി. തൊട്ടടുത്തുള്ള ഇറാനിയുടെ ഹോട്ടലില്‍ നിന്ന് റൊട്ടി കഴിച്ചു. വില അന്വേഷിച്ചപ്പോള്‍ അഞ്ച് രൂപ പറഞ്ഞിരുന്നെങ്കിലും പൈസയൊന്നും വാങ്ങിയില്ല.

ഉരുവില്‍ ഉണ്ടായിരുന്നവരില്‍ കല്‍ബയില്‍ എത്തിച്ചേര്‍ന്ന അമ്പത് പേരെയും കയറ്റി വൈകി പുറപ്പെട്ട ഏജന്‍സിയുടെ വാഹനം ഷാര്‍ജയില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. ഷാര്‍ജയില്‍ നിന്ന് വൈകുന്നേരം ദുബൈയിലേക്ക് പുറപ്പെടും ഇസ്മാഈല്‍ നല്‍കിയിരുന്ന ഇരുപത്തിഅഞ്ച് രൂപക്ക് പകരം കുഞ്ഞുവിന് പത്ത് ബഹ്റൈന്‍ ദിനാര്‍ ലഭിച്ചു. അന്ന് രാത്രിയോടെ ദേരയില്‍ ബസ്സിറങ്ങി.

പിന്നീട് ജീവിതം കരുപ്പിടിപ്പികാനുള്ള പെടാപ്പാട് ആയിരുന്നു. കെട്ടിടപ്പണിക്ക് വേണ്ടി കല്ലും സിമിന്റും ചുമന്നു. തോട്ടകാരനായും ഹോട്ടലിലെ സഹായി ആയും ജോലി ചെയ്തു. മരുഭൂമിയിലെ ചൂടിനോ തണുപ്പിനോ ആ ഇച്ഛാശക്തിയെ തോല്‍പ്പിക്കാനായില്ല. ആദ്യം ഇസ്മാഈലിന്റെ കടം തീര്‍ത്തു. മാസത്തില്‍ നാട്ടിലേക്ക് പൈസ എത്തിച്ചു തുടങ്ങി. അങ്ങനെ വര്‍ഷം മൂന്ന് കഴിഞ്ഞു. നാട്ടിലെ ദാരിദ്ര്യത്തിന് ആശ്വാസം ആയെങ്കിലും സ്ഥിരമായി ഒരു ജോലി സ്വപ്നമായി അവശേഷിച്ചു.

സത് വയില്‍ വെച്ച് അക്കാലത്താണ് ഇബ്രാഹീമിനെ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇബ്രാഹീം അയമുദു ഹാജിയുടെ വീട്ടിലെ പണിക്കാരനായിരുന്നു. ഒരിക്കല്‍ തോല്‍കെട്ടുമായി കുളക്കരയിലൂടെ വരുമ്പോള്‍ കുളത്തില്‍ ഹാജിയുടെ വീട്ടിലെ സ്ത്രീകളുണ്ടായിരുന്നെത്രെ. അക്കാരണത്തിന് ഇബ്രാഹീമിനെ അയമുദു ഹാജി അടിച്ചു. മേലാല്‍ നാട്ടില്‍ കാണെരുതെന്ന് ഭീഷണിപ്പെടുത്തി. രായ്ക് രാമാനം നാടുവിട്ട ശേഷം ഇബ്രാഹീമി കുറിച്ച് ഒരുപാട് കാലം ആര്‍ക്കും അറിയില്ലായിരുന്നു. കുഞ്ഞു പുറപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് അറബി നാട്ടില്‍ കച്ചവടമാണെന്ന ശ്രുതി നാട്ടില്‍ പരന്നത് .

ഇബ്രാഹീം നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഒരു രേഖയുമില്ലാതെ ഉരുവിന് തന്നെയാണ് യു എ ഇ യില്‍ എത്തിയത്. തിരിച്ച് പോവാന്‍ പാസ് പോര്‍ട്ട് നിര്‍ബന്ധമാണ്. അതേ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് കുഞ്ഞുവിനെ കണ്ടത്. മറുരാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യഗവണ്‍മെന്റ് പാസ്പ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ഒന്നിച്ച് അപേക്ഷ സമര്‍പ്പിക്കാമെന്നും ഇബ്രാഹിം കുഞ്ഞുവിനോട് പറഞ്ഞു.

അന്ന് തന്നെ രണ്ടാളും കൂടി ബാര്‍ദുബൈയില്‍ സിന്ധികളുടെ ഓഫീസില്‍ എത്തി, കാര്യങ്ങള്‍ അന്വേഷിച്ചു. ഒരാഴ്ച കഴിഞ്ഞ് ഫോട്ടൊയടക്കം അപേക്ഷ സമര്‍പ്പിച്ചു. പാസ് പോര്‍ട്ടിന് വേണ്ടിയുള്ള ‘എന്‍ക്വയറി‘ നാട്ടില്‍ നടക്കുമെന്നും അത് കഴിഞ്ഞാല്‍ പോസ്റ്റ് വഴി പാസ്പോര്‍ട്ട് എത്തുമെന്നും അപേക്ഷ സ്വീകരിക്കുമ്പോള്‍ അവരോട് പറഞ്ഞു. അന്ന് രാത്രി തന്നെ ഇബ്രാഹീമിന്റെ റൂമില്‍ നിന്ന് കുഞ്ഞു നാട്ടിലേക്ക് എല്ലാ വിവരങ്ങളും വെച്ച് കത്തെഴുതി.

ദിവസങ്ങള്‍ കഴിഞ്ഞ് രണ്ടുപേരെ കൂട്ടി ഖാദര്‍ കുഞ്ഞുവിന്റെ വീട്ടിലെത്തി. വന്നവര്‍ ഫോട്ടോ കാണിച്ച് ഈ ആളെ അറിയുമോ എന്ന് സൈനുവിനോട് അന്വേഷിച്ചു. വിലാസവും കുടുബ ചരിത്രവും ചോദിച്ചറിഞ്ഞു. എന്നാണ് കുഞ്ഞു യാത്ര തിരിച്ചെതെന്നും എവിടെ നിന്നാണ് പുറപ്പെട്ടതെന്നും മാതാപിതാക്കളെ കുറിച്ചും മക്കളെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും അന്വേഷിച്ചു. എല്ലാം കുറിച്ചെടുത്ത് അവര്‍ യാത്ര പറയുമ്പോള്‍ ഖാദറും കൂടെ ഇറങ്ങി.

“ഞാന്‍ അയമുദു ആജിന്റെ പെര വാങ്ങാന്‍ നിച്ചയ്ച്ചു...” ഒരിക്കല്‍ ഇബ്രാഹീം പറഞ്ഞു. കുഞ്ഞു നട്ടില്‍ നിന്ന് പോരുന്ന സമയത്ത് തന്നെ അയമുദു ഹാജിയുടെ കുടുബം ക്ഷയിച്ച് തുടങ്ങിയിരുന്നു. “അതൊരു പയേ പെര അല്ലേ.. ഇജ്ജെന്തിനാ അത് വാങ്ങ്ണ്..” കുഞ്ഞുവിന്റെ സംശയം അതായിരുന്നു.

“അത് ന്റെ ഒരു വാസി ആണ്.. അനക്കറിയോ ... ഒരു തെറ്റും ചെയ്യാത്തെ ഇന്നെ അയാള് നാട്ട്ന്ന് തന്നെ അടിച്ച് ആട്ടി. ആ പെരന്റെ വാരാന്തീല് ഒന്ന് അന്തസ്സോടെ കേറി ഇരിക്കണം. അത് ന്റെ വാസി ആണെന്ന് കൂട്ടിക്കോ..” അത്ഭുതത്തോടെ കാരണം അന്വേഷിച്ച കുഞ്ഞുവിനോട് ഇബ്രാഹം വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ദിവസം. അയമുദു ഹാജിയുടെ തൊടിയില്‍ തെങ്ങിന് തടമെടുക്കുമ്പോഴാണ് ആകാശം കോരിച്ചെരിഞ്ഞത്. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വീട്ടിന്റെ വരന്തയോടെ ചേര്‍ന്ന പിന്തറയിലേക്ക് കേറി നിന്നു. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം നോക്കി തിണ്ടില്‍ ചാരി നില്‍ക്കുമ്പോഴാണ് ഹാജിയുടെ ഭാര്യ വരാന്തയിലേക്ക് വന്നത്.

തിണ്ടും ചാരി നില്‍ക്കുന്ന ഇബ്രാഹീമിനെ കണ്ടപ്പോള്‍ അവരുടെ അഹങ്കാരവും തലപൊക്കി. “ഇബ്രായീനെ ഇജ്ജ് ന്ത് നാ ഇങ്ങട്ട് കേറി നിന്ന്ക്ക് ണ്.. അന്റെ മേത്ത് ള്ള മണ്ണും പൊടിം ആ ചോര് മ്മെ കൂടി ആക്കണ്ട വല്ല കാര്യും ണ്ടോ...“ പുറത്തെ മഴയത്തേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കി മഴയിലേക്കിറങ്ങി. “മയ ത്ത്ക്ക് എറങ്ങുമ്പോ കുഞ്ഞ്വോ ന്റെ കണ്ണ് നെറഞ്ഞിരുന്നു. നാളെ ഈ കൊലായീല് എന്നെ ഇര്ത്താന്‍ പടച്ചോന്‍ വിചാര്ച്ചാ കയ്യൂല്ലേ ന്നാ അപ്പൊ ആലോയ്ച്ചത്.. അന്നത്തെ ഇന്റെ ആ ദുആ അല്ലഹു കേട്ടിട്ട്ണ്ട് കുഞ്ഞ്വോ... വല്യാക്കാന്റെ കത്ത് വന്നീന്ന്. അയമുദുആജി പെരിം പറമ്പും വിക്കാണ് ന്ന് പറഞ്ഞ്... വാങ്ങാന്‍ പറഞ്ഞ് ട്ട്ണ്ട്.”
*** *** *** *** ***

മണല്‍കാട്ടില്‍ നിന്നെത്തിയ പണം നാടിന്റെ ഛായ വളരെ പെട്ടന്ന് മാറ്റിത്തുടങ്ങി. അരപ്പട്ടിണിയും മുഴുപട്ടിണിയും ആയിരുന്നു പല കുടുബങ്ങളിലും സമൃദ്ധിയെത്തി.. തുന്നിക്കൂട്ടിയ വസ്ത്രങ്ങളില്‍ ജീവിച്ചിരുന്നവര്‍ നല്ല വസ്ത്രം ധരിച്ച് തുടങ്ങി. കറുത്ത സൂപ്പിനും വെള്ളക്കാച്ചിക്കും പകരം മുമ്പ് ധനികര്‍ മാത്രം ഉപയോഗിച്ചിരുന്ന പുള്ളിത്തുണി സാര്‍വ്വത്രികമായി. ഓല വീടുകള്‍ക്ക് പകരം ഓട് മേഞ്ഞ വീടുകള്‍ പൊങ്ങിത്തുടങ്ങി. ഇടവഴികള്‍ പൊടിപറത്തുന്ന പഞ്ചായത്ത് റോഡുകളായി. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിച്ച് തുടങ്ങി. മലബാറിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു യുഗപ്പിറവിക്ക് കാലം സാക്ഷിയായി.

അഞ്ച് വര്‍ഷം കഴിഞ്ഞ് കുഞ്ഞു തിരിച്ചെത്തുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറിയിരുന്നു. ചോരനീരാക്കി അധ്വാനിച്ചവന് വിശ്രമിക്കാനുള്ള സുഖവാസ സ്ഥലം മാത്രമായി നാട് മാറിത്തുടങ്ങി. മുമ്പ് വിശപ്പായിരുന്നു ഏറ്റവും വലിയ പ്രേരണ എങ്കില്‍, പണം ആ സ്ഥാനം കയ്യടക്കി കഴിഞ്ഞു. മൂന്ന് മാസത്തെ അവധി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ആ ചെറ്റപ്പുരയും ഓട് മേഞ്ഞിരുന്നു.

23. തുരുത്ത്

ഭാഗം : ഇരുപത്തിമൂന്ന്.

പാണക്കാട് വീടിന്റെ വരാന്തയും മുറ്റവും സാധാരണക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അത്ഭുതത്തോടെ അന്വേഷിച്ചപ്പോള്‍ ബാപ്പ പറഞ്ഞു ‘ ഇവിടെ എന്നും ഇങ്ങനെത്തന്നെ ആണ്.‘ രാപകലെന്ന വ്യാത്യാസമില്ലാതെ ആളുകള്‍ ഓടിയെത്തുന്ന സ്ഥലം. ഒരിക്കല്‍ ആരോ കാണാന്‍ വന്നത് അകത്ത് ഉറക്കത്തിലായിരുന്ന തങ്ങള്‍ അറിഞ്ഞില്ലെത്രെ. കാണാനാവാതെ തിരിച്ച് പോയ സന്ദര്‍ശകനെ കുറിച്ച് അറിഞ്ഞ അന്ന് മുതലാണെത്രെ കിടപ്പ് വരാന്തയുടെ തൊട്ടടുത്തേക്ക് മാറ്റിയത്.

വരാന്തയിലെ മേശയുടെ ഒരു വശത്ത് പുരുഷന്മാരും മറ്റേ വശത്ത് സ്ത്രീകളും കൂടി നില്‍ക്കുന്നുണ്ട്. സ്ത്രീകളുടെ കൂട്ടത്തിലേക്ക് കയറി നിന്നു. എല്ലാവര്‍ക്കും പറയാന്‍ ഒരോ കഥകളുണ്ട്. രോഗങ്ങള്‍ക്ക് ഔഷധം‍, തര്‍ക്കങ്ങള്‍ക്ക് ശരിയായ തീര്‍പ്പ് ‍, കുടുബത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം‍, വ്യക്തിപരമായ വിഷയങ്ങളില്‍ സമാധാനം... അങ്ങനെ മത ജാതി ഭേദമന്യേ എല്ലാവരും ശരിയായ സാന്ത്വനം ആഗ്രഹിച്ച് എത്തിയതാണ്. രഹസ്യങ്ങളോ പരസ്യങ്ങളോ ഇല്ല. ഓരോരുത്തരും പ്രശ്നങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ശ്രദ്ധയോടെ ശ്രവിച്ച് പരിഹാരം നിര്‍ദ്ദേശിച്ച് സമാധാനിപ്പിച്ച് തിരിച്ചയക്കുന്ന പൂക്കോയത്തങ്ങള്‍.

അന്നത്തിനുള്ള വക തേടി പുറപ്പെട്ട ഭര്‍ത്താവിന്റെ വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ‘ഞമ്മക്ക് തങ്ങള്‍പാപ്പാനെ ഒന്ന് കാണാം എന്ന് പറഞ്ഞത് ബാപ്പയാണ്. രണ്ടാഴ്ച മുമ്പ് ബാപ്പാക്ക് ഇസ്മാഈലിന്റെ ഒരു കത്ത് വന്നാതാണ്. ബോബെയില്‍ എത്തി ഒരു മാസമെങ്കിലും കഴിഞ്ഞേ ഉരുവില്‍ പുറപ്പെടൂ എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് ആ കത്ത് വൈകിയതില്‍ വിഷമം ഒന്നും തോന്നിയിരുന്നില്ല. ബോംബെയില്‍ നിന്ന് അന്ന് പുറപ്പെട്ടെന്നും ഒരാഴ്ച കൊണ്ട് തീരമണയുമെന്നും പ്രത്യേകം ദുആ ചെയ്യണം എന്നും ആയിരുന്നു ആ കത്തിലെ വിശേഷങ്ങള്‍. രണ്ടാഴ്ച കഴിഞ്ഞും ഒരു വിവരവും കാണാതായപ്പോള്‍ ആധിയായി. സാധാരണ ഉരുവിന് പുറപ്പെടുന്നവരില്‍ പലരും തീരത്ത് എത്താറില്ലെന്ന് ചിലരൊക്കെ പറഞ്ഞതോടെ ഭയം ഇരട്ടിച്ചു.

യാത്ര പുറപ്പെടുമ്പോള്‍ അന്ന് രാത്രി കഞ്ഞിക്കുള്ള അരി പോലും ഇല്ലായിരുന്നു. കണ്ണ് നിറച്ച് പുറത്തിറങ്ങുമ്പോള്‍ ഒന്നും പറഞ്ഞില്ല. “കുട്ട്യേക്ക് കഞ്ഞി കൊടുക്കണ്ടേ..” എന്ന് ചോദിച്ചപ്പോള്‍ “ങ്ങള് ബേജാറാവണ്ട ഞാന്‍ ഇമ്മാന്റെ അട്ത്ത്ന്ന് കൊറച്ച് അരി വാങ്ങികോളാം...” എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പക്ഷേ അത് പറയുമ്പോള്‍ അവിടെയും അരപ്പട്ടിണി ആണെന്ന് അറിയാമായിരുന്നു. ഇനി എന്ത് എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു പാത്രം അരിയുമായി ഹംസയുടെ ഭാര്യ വന്നത്. “സൈന്വോ ഇമ്മ പറഞ്ഞ് ... കുട്ട്യേക്ക് ഇത് വെച്ച് കൊട്ക്കാന്..”

പിറ്റേന്ന് ഒരു ചാക്ക് നെല്ലുമായി വന്ന കുഞ്ഞാലി കാക്കാന്റെ കൂടെ ഭര്‍ത്താവിന്റെ അമ്മാവനും ഉണ്ടായിരുന്നു. “ന്റെ കുട്ടിനെ ഞാന്‍ കസ്റ്റപ്പെട്ത്തീട്ട്ണ്ട്. അറിവ് ഇല്ല്യാത്ത കാലം ആയത് കൊണ്ടാണെന്ന് കൂട്ടിക്കോ... ഏതായാലും ഈ നെല്ല് ഇബ്ടെ കെടക്കട്ടേ... ഒന്നും ഇല്ല്യെങ്കിലും അത് കുത്തി കഞ്ഞി മക്കള്‍ക്ക് കൊടുക്കാലോ...” കുട്ടിക്കാലത്തെ ദുരിതങ്ങളുടെ കഥകള്‍ പലവട്ടം കേട്ടത് കൊണ്ട് വിശദീകരണം ആവശ്യമില്ലായിരുന്നു.

“ന്തേ...” ചോദ്യത്തിന് ബാപ്പ തങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം ശ്രദ്ധിച്ച് കേട്ട്, “സാരല്ല്യാ... രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരം കിട്ടും. നാടും വീടും വിട്ട് പോയതല്ലേ... അതോണ്ട് പെട്ടൊന്ന് കത്തയകാനൊന്നും പറ്റിയിട്ടുണ്ടാവില്ല. ഇങ്ങള് വെഷമിക്കണ്ട. എപ്പോഴും ദുആ ചെയ്യുക. റബ്ബ് കാത്തോളും...” എന്നായിരുന്നു മറുപടി. തിരിച്ച് പോരുമ്പോള്‍ ബാപ്പ ആശ്വസിപ്പിച്ചു “ഇഞ്ഞ് ഒന്നോണ്ടും പേട്ച്ചണ്ട, തങ്ങള്‍പ്പാപ്പ പറഞ്ഞാ പറഞ്ഞതാ... ഇന്‍ഷാ അല്ലാ രണ്ടീസം കൊണ്ട് ഓന്റെ വിവരം കിട്ടും.”

*** **** *** *** *** *** ***

നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ് ധരിച്ച് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മൊയ്തീന്‍ പറഞ്ഞു “ഒന്ന് വയി ചോയ്ക്കാന്‍ പോലും ആര്‍ക്കും അറീല്ലല്ലോ..” “അറിമ്പോലെ ചോയ്ച്ച് നോക്കാം... “ എന്ന് സമാധാനിച്ചു.

യാത്രതുടരാന്‍ പറഞ്ഞ വഴിലൂടെ നടന്നു. വിശപ്പ് അസഹ്യമായിരുന്നു. “ന്തേലും കയിച്ചില്ലങ്കി ഇഞ്ഞ് ഞമ്മക്ക് നടക്കാന്‍ പറ്റൂല്ല...” മനസ്സ് അറിഞ്ഞപോലെയാണ് മൊയ്തീന്‍ സംസാരിച്ചത്. നിലമ്പൂരിലെ അറിയപ്പെട്ട തറവാട്ടിലാണ് അവന്റെ ജനനം. പിന്നീട് പുത്തനത്താണിയിലേക്ക് മാറി പാര്‍ത്തതാണ്. പണ്ട് മലബാര്‍ കലാപ സമയത്തെ വാഗണ് ദുരന്തത്തില്‍ നിന്ന് ജീവിനോടെ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ബീവിഅമ്മായി ആ കഥകളൊക്കെ പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പൂക്കോട്ടൂര് യുദ്ധത്തില്‍ പങ്കെടുത്തവരും കോട്ടക്കല്‍ ചന്തയില്‍ നിന്ന് മമ്പുറത്തേക്ക് പുറപ്പെട്ടവരുമൊക്കെ നാട്ടുമ്പുറത്തെ ജീവിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു.

1921 ലെ ഒരു നവംബര്‍ മാസത്തില്‍ ആയിരുന്നെത്രെ മൊയ്തീന്റെ വല്യാപ്പയടക്കം നാട്ടിലെ പല ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത അറനൂറോളം ആളുകളെ, വെള്ളക്കാര്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. നൂറോളം ആളുകളെ ചരക്ക് കയറ്റുന്ന വാഗണില്‍ കാല് കുത്തി നില്‍ക്കാന്‍ പോലും ഇടമില്ലാതെ കുത്തിനിറച്ച് വാഗണ്‍ അടച്ചു. വായു കടക്കാത്ത അറയില്‍ മനുഷ്യര്‍ ശ്വാസം മുട്ടിപ്പിടഞ്ഞു. വാഗണില്‍ അടിച്ച് അവര്‍ അലറിക്കരഞ്ഞു... നിലതെറ്റിയവര്‍ മേല്‍ക്കു മേല്‍ വീണു... ആണി ഇളകിയ ദ്വാരത്തിലേക്ക് മൂക്ക് ചേര്‍ത്ത് വെച്ച് ചിലര്‍ ശ്വാസത്തിന് വേണ്ടി ശ്രമിച്ചു. മൊയ്തീന്‍ സംസാരിക്കുമ്പോള്‍ അലറിക്കരച്ചിലിന്റെ ശബ്ദം കാതില്‍ മുഴങ്ങുന്ന പോലെ തോന്നി.

കോയമ്പത്തൂരിനടുത്ത് പോത്തനൂരില്‍ എത്തി വാഗണ്‍ തുറന്നപ്പോള്‍ നിറയെ അട്ടിയട്ടിയായി കിടക്കുന്ന മയ്യിത്തുകളായിരുന്നു. കണ്ണ് തുറിച്ച് നാക്ക് കടിച്ച് പരസ്പരം മാന്തിപ്പറിച്ച് മരിച്ച് കിടക്കുന്ന മനുഷ്യരെ കണ്ട് ആ ബോഗി സ്റ്റേഷന്‍ മാസ്റ്റര്‍ സ്വീകരിച്ചില്ല. തിരൂരില്‍ തന്നെ തിരിച്ചെത്തുമ്പോള്‍ ഇരുപത്തിയെട്ട് പേരൊഴിച്ച് ബാക്കിയുള്ളവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു.. പിന്നെയു വര്‍ഷങ്ങള്‍ ജീവിച്ചെങ്കിലും അധിക കാലവും കിടപ്പ് തന്നെ ആയിരുന്നെത്രെ.

“വാ നോക്കാം.. അവ്ടെ ഒരു വെളിച്ചം ണ്ട്..” മൊയ്തീന്‍ ആണ്. ഒന്നിച്ചല്ലെങ്കിലും അടുത്ത് തന്നെ ബോട്ടില്‍ നിന്നും കൂടെ ഇറങ്ങിയ എല്ലാവരും ഉണ്ട്. അതൊരു പള്ളിയായിരുന്നു. പുറത്തെ ഹൌദില്‍ (ടാങ്ക്) നിന്ന് വുദു (അംഗശുദ്ധി) ചെയ്തു. സുബ് ഹി നിസ്കരിച്ച് മുറ്റത്തിറങ്ങി. കൂട്ടത്തില്‍ മുസ് ലിം അല്ലാത്ത വേലായുധനും കറുപ്പനും രാമനും അകത്ത് കയറാതെ മുറ്റത്ത് പടിഞ്ഞ് ഇരിപ്പുണ്ട്. ഇനി എന്ത് എന്ന് പരസ്പരം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഒരു വെള്ള വസ്ത്രധാരി മുറ്റം കടന്നെത്തിയത്.

മെലിഞ്ഞൊട്ടിയ വൃദ്ധന്‍, വെളുത്ത നീളം കുപ്പായവും തലപ്പാവും ആണ് വേഷം. വടി കുത്തി വേച്ചുവേച്ച് എത്തിയ അദ്ദേഹം അറബിയില്‍ എന്തോക്കെയോ അന്വേഷിച്ചു. കൈകള്‍ മലര്‍ത്തി എന്തു വേണം എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചപ്പോള്‍ വയറില്‍ കൈ വെച്ച് ഭക്ഷണം കഴിക്കുന്നതായി ആംഗ്യത്തില്‍ മറുപടി പറഞ്ഞു. അവിടെത്തന്നെ ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം പോയി. തിരിച്ച് വരുമ്പോള്‍ കൂടെ മറ്റൊരാളും അയാളുടെ കയ്യില്‍ ഒരു സഞ്ചിയും തളികയും ഉണ്ടായിരുന്നു. പള്ളി മുറ്റത്ത് വട്ടത്തില്‍ ഇരുന്നു. ചാക്കിലെ ഈന്തപ്പഴം തളികയിലേക്ക് ചരിഞ്ഞ് അവരും കൂടെ ഇരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വയറുനിറയെ ആഹാരം കഴിച്ച്, ഉപ്പ് രസമുള്ള വെള്ളവും കുടിച്ച ശേഷമാണ് “ഖല്‍ബ’ യിലേക്ക് എങ്ങനെ പോവും എന്ന് ആംഗ്യ ഭാഷയില്‍ അദ്ദേഹത്തോട് അന്വേഷിച്ചു.

കുറച്ച് സമയം കൂടി അവിടെ ഇരിക്കാന്‍ പറഞ്ഞു. നാലഞ്ച് കഴുതകളുടെ പുറത്ത് തുണിക്കെട്ടുമായി അതുവഴി ഒരാളെ തടഞ്ഞ് നിര്‍ത്തി എന്തൊക്കെയോ സംസാരിച്ചു. വെയില് പരക്കും മുമ്പ് അയാളോടൊപ്പം ‘ഖല്‍ബ’ യിലേക്ക് യാത്ര തുടങ്ങി.

**** **** **** **** ****
ഇസ്മാഈലിന്റെ കത്തുമായി പോസ്റ്റുമാന്‍ ഖാദറിന്റെ വീട്ടിലെത്തി. അതില്‍ കുഞ്ഞു പുറപ്പെട്ട ഉരു സുരക്ഷിതമായി എല്ലാ യാത്രക്കാരെയും ഇറക്കിയിട്ടുണ്ടെന്നും അത് ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അറിഞ്ഞതാണെന്നും ആയിരുന്നു പ്രധാന വിവരം. പിന്നെ എത്തിയ ഉടന്‍ അവര്‍ക്ക് കത്തയക്കാന്‍ പറ്റില്ല. ജോലി ശരിയായ ശേഷം പ്രതീക്ഷിച്ചാല്‍ മതി എന്നും ഇസ്മാഈല്‍ പ്രത്യേകം എഴുതിയിരുന്നു. കത്തുമായി ഖാദര്‍ മകളുടെ വീട്ടിലേക്ക് അപ്പോള്‍ തന്നെ പുറപ്പെട്ടു.

22. തിരയും തീരവും.

ഭാഗം : ഇരുപത്തിരണ്ട്.

കണ്ണില്‍ കയറിയ കടല്‍ വെള്ളത്തിന്റെ നീറ്റലാണ് ആദ്യം അറിഞ്ഞത്. വായില്‍ നിറഞ്ഞ ഇളം ചൂടുള്ള ഉപ്പ് വെള്ളം തുപ്പിക്കളയും മുമ്പ് ശരീരം മുഴുവനായി വെള്ളത്തിലേക്ക് ആഴ്ന്ന് പോയി. മണ്ണില്‍ കാല് മുട്ടി തിരിച്ചുയര്‍ന്ന് വെള്ളത്തിന് മുകളില്‍ മുഖമുയര്‍ന്നതോടെ വീണ്ടും താഴേക്ക്. മങ്ങിയ നിലാവില്‍ കര കുറച്ചു മുമ്പ് കണ്ടതാണ്. ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ ഊഴം കാത്തിരിക്കുമ്പോള്‍ മൊയ്തീന്‍ ചോദിച്ചിരുന്നു “ഇങ്ങക്ക് നീന്താനറിയുമോ എന്ന്” ഇല്ലെന്ന് തലായാട്ടിയപ്പോള്‍ “പിന്നെങ്ങനെ” എന്നന്വേഷിച്ചു.
“മോളില്‍ ഒരാളിലേ... ഓന്റെ വിധി പോലെ വരും” അതായിരുന്നു സമാധാനം.
“നിന്താനറീല്ലങ്കി ഞമ്മക്ക് ഒന്നിച്ച് എറങ്ങാ... കര അട്ത്തേനെ ണ്ടാവും... കൊറച്ചങ്ങട്ട് എത്ത്യാ കാല് നെലത്ത് മുട്ടും.. ഇജ്ജ് ആദ്യം എറങ്ങ്.. “

എല്ലാം അല്ലാഹുവില്‍ തവക്കുലാക്കി (ദൈവത്തില്‍ സമര്‍പ്പിച്ച്) വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ കണ്മുമ്പില്‍ കരയും ഉള്ളില്‍ കണ്ണെത്താ ദൂരത്തെ കുടുബവും ഉണ്ടായിരുന്നു. ശ്വാസത്തിന് വേണ്ടി ഉള്ളുരുകി, പുറത്തെ തുണികെട്ടിന്റെ ഭാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു, കണ്ണില്‍ ഇരുട്ട് കയറി, വെള്ളം തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു. ഇതാ അവസാന ശ്വാസവും നിലയ്കാന്‍ പോവുന്നു എന്ന് തീര്‍ച്ചയായി.

പെട്ടന്ന് ചലനത്തിന്റെ വേഗത കൂടി. പിന്നിലെ തുണിക്കെട്ടില്‍ ആരോ പിടിച്ച് വലിക്കുന്നുണ്ട്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടി തരാതെ വലിച്ച് നീക്കുന്നു. തല പുറത്ത് എത്തുമ്പോള്‍ പാതി ബോധം നഷ്ടപ്പെട്ടിരുന്നു. എങ്കിലും താഴെ കാലിനിടയില്‍ പുതയുന്ന തറയുണ്ടെന്ന് മനസ്സിലയി... മുഴുവന്‍ ഉണരുമ്പോള്‍ താടിക്കൊപ്പം വെള്ളമുണ്ട്. മൊയ്തീന്‍ തട്ടി വിളിക്കുന്നുണ്ട്... “ഇഞ്ഞ് നടക്കാനേ ഒള്ളൂ.. ബാ...” അവന്‍ കൈ പിടിച്ച് നടക്കുമ്പോഴും കാലിന്റെ തളര്‍ച്ച മാറിയിരുന്നില്ല. വെള്ളത്തിലൂടെ ആടിയുലഞ്ഞ് കരയില്‍ ചെന്ന് വീണു.

വീട് വിട്ടിറങ്ങിയിട്ട് ഒരു മാസത്തിലധികമായി. ബസ്സില്‍ കോഴിക്കോടെത്തി, ജയന്തി ജനതയില്‍ ബോംബയിലേക്ക് പുറപ്പെടുമ്പോഴും മുമ്പിലെ ജീവിതത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. ദിവസങ്ങള്‍ നീണ്ട തീവണ്ടി യാത്രയില്‍ വെച്ചാണ് പുത്തനത്താണിക്കാരന്‍ മൊയ്തീനെ പരിചയപ്പെട്ടത്. അവനും അറബി നാട് തേടി ഇറങ്ങിയവന്‍ തന്നെ. യാത്ര തീര്‍ന്ന് പുറത്തിറങ്ങുമ്പോഴേക്കും നല്ല ചങ്ങാതിയായിരുന്നു. ഇസ്മാഈല്‍ അയച്ച ആളുടെ കൂടെ സ്റ്റേഷനില്‍ നിന്ന് നടക്കുമ്പോഴും മെയ്തീനെ കൂടെ കൂട്ടി.

ഇസ്മാഈലിനെയും കൂട്ടി ഉരു മുതലാളിയെ കണ്ട് നാനൂറ് രൂപ ഏല്‍പ്പിച്ചു. ഇരുപതാം ദിവസം ഉരുവിലേക്ക് പുറപ്പെടാന്‍ ചെറിയ ബോട്ടില്‍ കയറുന്നതിന് മുമ്പ് ഇരുപത്തി അഞ്ച് രൂപ ഏല്‍പ്പിച്ച് “ഒക്കെ നന്നായി വരും... ഇങ്ങനെ പോയാണ് കൊറേ ആള് കള്‍ രച്ചപ്പെട്ടത്. അതോണ്ട് ഒരു വെസമവും വേണ്ട.” എന്ന് പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചു. ഹസ്തദാനത്തില്‍ നിന്ന് കൈ പിന്‍വലിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു. തൊണ്ടയിലെന്തോ തടഞ്ഞ പോലെ. “ന്റെ കുട്ട്യേള്... “ എന്ന് പറഞ്ഞപ്പൊഴേക്ക് ശബ്ദം അടഞ്ഞു.

“അതൊന്നും ഇങ്ങള് വെസമിക്കണ്ട.. ഞാന്‍ അള്യാന് ഇന്നേന്നെ കത്ത് എയ്ത്ണ്ട്. ഇങ്ങള് സമാദാനായി പൊയ്ക്കോളി... ഒക്കെ അല്ലാഹുവില്‍ തവക്കുലാക്കിക്കോളീ...” ഇനിയും നിന്നാല്‍ കണ്ണ് നിറഞ്ഞൊലിക്കും എന്നോര്‍ത്തപ്പോള്‍ തിരിഞ്ഞ് നോക്കാതെ ബോട്ടില്‍ കയറി.

കരയില്‍ നിന്ന് അകലെയുള്ള ഉരുവിലെത്തുമ്പോള്‍ വേറെയും ബോട്ടുകളില്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് ഉരു അനങ്ങിത്തുടങ്ങി. ഭണ്ഡങ്ങളുമായി തടിച്ച് കൂടിയവരോട് ഞങ്ങളോട് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. പിന്നീടാണ് കിടക്കാനുള്ള സ്ഥലത്തെത്തിയത്. ചരക്ക് കയറ്റുമതിക്കുള്ള ഉരുവില്‍ യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എണീറ്റ് നിന്നാല്‍ മുകളില്‍ മുട്ടുന്ന അറയില്‍ കല്‍ക്കരിച്ചാക്കും ഉള്ളിച്ചാക്കും അടുക്കിവെച്ചതിനിടലാണ് മുന്നൂറോളം ആളുകള്‍ കഴിയേണ്ടത്.

അന്ന് രാത്രി ആര്‍ക്കും കഴിക്കാനൊന്നും ലഭിച്ചില്ല. രാവിലെ പുറപ്പെടുന്നതിന് മുമ്പ് കഴിച്ചത് കൊണ്ടാണ് എല്ലാവരും വിശപ്പമര്‍ത്തി കഴിഞ്ഞത്. ഉരുവിന്റെ ഉലച്ചിലും ടാറിന്റെ മണവും അകത്ത് തളം കെട്ടിയ ചൂടും എല്ലാമായി ചിലരൊക്കെ ചര്‍ദ്ദിച്ച് തുടങ്ങി. അധികം വൈകാതെ എല്ലാവരിലേക്കും അത് പകര്‍ന്നു. വലിയ വീപ്പയില്‍ കുടിക്കാനായി ഒരുക്കിയ ഉപ്പുരസമുള്ള വെള്ളം അകത്തെത്തിയതോടെ വീണ്ടും ചര്‍ദ്ദിച്ചു. കല്‍ക്കരിച്ചാക്കിനടുത്ത് തളര്‍ന്ന് കിടക്കുമ്പോള്‍ ഉറ്റവരായിരുന്നു മനസ്സ് നിറയെ. അകത്ത് അന്നം ഇല്ലാതായപ്പോല്‍ കുടിക്കുന്ന വെള്ളം ചര്‍ദ്ദിച്ചുതള്ളി. എണീക്കാന്‍ പോലും ആരോഗ്യമില്ലാത്ത പലരും തളര്‍ന്ന് കിടന്ന് ചര്‍ദ്ദിച്ചു.

പിറ്റേന്ന് ഉച്ച സമയത്ത് ഭക്ഷണത്തിനായി മൊയ്തീനെയും കൂട്ടി വേച്ചുവേച്ചാണ് നടന്നത്. ആരും ആദ്യ ദിവസത്തെ ക്ഷീണത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. രണ്ട് ചാക്ക് ഉണ്ടക്കിഴങ്ങ് (മധുരക്കിഴങ്ങ്) ചെരിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് മൂന്നെണ്ണം തിക്കിത്തിരക്കി സ്വന്തമാക്കി തൊലിപൊളിച്ച് പച്ചക്ക് തിന്നപ്പോഴാണ് വിശപ്പിന് ആശ്വാസമായത്. തിരിച്ച് താഴേക്ക് ചെന്നപ്പോഴേക്ക് ചിലരൊക്കെ വീണ്ടും ചര്‍ദ്ദിച്ച് തുടങ്ങിയിരുന്നു.

പിറ്റേന്ന് മുതലാണ് ദിവസം ഒരു നേരം ഗോതമ്പു കഞ്ഞിയോ റൊട്ടിയൊ കിട്ടിത്തുടങ്ങിയത്. അത് കൊണ്ടു പാതി വിശപ്പ് പോലും അടങ്ങിയില്ല. അവസാനം അടുക്കിവെച്ച ചാക്ക് തുരന്ന് ഉള്ളിയെടുത്ത് തൊലിപൊളിച്ച് തിന്നു തുടങ്ങി. ഉപ്പ് ചുവയുള്ള വെള്ളം കുടിച്ചു. യാത്ര തുടങ്ങി രണ്ടാം ദിവസം ചിലര്‍ക്ക് പനി തുടങ്ങി. ജോലിക്കാരോട് സങ്കടം പറഞ്ഞാല്‍ ‘അടുത്ത തീരത്ത് ഇറക്കിവിടാം...’ എന്നാണ് മറുപടി. ബോംബെയില്‍ നിന്ന് ദുബായിലേക്കെന്ന് പറഞ്ഞ് യാത്ര പുറപ്പെട്ട ചിലരെ കോഴിക്കോട് ചാലിയത്ത് ഇറക്കിവിട്ട കഥ ഒരിക്കല്‍ ഇസ്മാഈല്‍ പറഞ്ഞിരുന്നു. അത് കൊണ്ട് എല്ലാം സഹിച്ച് മിണ്ടാതിരുന്നു.

നാലാം ദിവസമാണ് കടലിന് കലിയിളകിയത്. ഉരു മുഴുവന്‍ ഉലഞ്ഞാടുന്ന കാറ്റ്... ജീവിതം അന്ന് അവസാനിച്ചെന്ന് ഉറപ്പിച്ചു. ഒരോരുത്തരും സ്വന്തം വിശ്വാസമനുസരിച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ചിലരൊക്കെ കുടുബത്തെ വിളിച്ച് കരഞ്ഞു... അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ആധിയോടെ ഉണര്‍ന്നിരുന്ന ദിവസം. പിറ്റേന്ന് ഉച്ചക്കാണ് കാറ്റൊഴിഞ്ഞത്. പിന്നെ നാല് ദിവസം കൂടി ദുരിത യാത്ര. എട്ടാം ദിവസം എല്ലാവരും ഇറങ്ങാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ഒരോ ബോട്ടുകളിലായി കൊണ്ടുപോയി പലയിടത്തായി ഇറക്കും. അവിടെ നിന്ന് പിടി കൊടുക്കാതെ ഏജന്‍സിയുടെ ഓഫീസില്‍ എത്തിയാല്‍ അവര്‍ ദുബൈയില്‍ എത്തിക്കും.

ബോട്ടില്‍ കയറും മുമ്പ് വസ്ത്രങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് പുറത്ത് കെട്ടിയുറപ്പിച്ചു. ദൂരെ നിഴലായി കാണുന്നതാണ് കര. ബോട്ടടുപ്പിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ഉടന്‍ ഇറങ്ങണം. കരപറ്റിയാല്‍ വിശ്രമിക്കാന്‍ നില്‍ക്കരുത്. ഇറക്കുന്ന സ്ഥലത്തിന്റെ പേര് ‘ഖോര്‍ഫുഖാന്‍’ എന്നാണ്. അവിടെ മുതല്‍ ഏജന്‍സിയുടെ ഓഫീസ് ഉള്ള ‘ഖല്‍ബ’ വരെ ഈരണ്ട് പേരായി നടക്കണം. അനധികൃതമായെത്തുന്നവരെ പോലീസ് അന്വേഷിക്കുന്ന സമയമാണ്. അത് കൊണ്ട് റോഡിലൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. വാഹനങ്ങള്‍ കണ്ടാല്‍ ഒളിക്കണം. ജോലിക്കാരന്‍ ഒരോന്നായി വിശദീകരിച്ചു. രണ്ടും കല്‍പ്പിച്ച് കടല്‍ വെള്ളത്തിലേക്ക് ചാടുമ്പോള്‍ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.

മണലില്‍ തളര്‍ന്ന് കിടക്കുമ്പോള്‍ മൊയ്തീന്‍ തോണ്ടിക്കൊണ്ട് പറഞ്ഞു .. “നീച്ച്... കുഞ്ഞ്വോ .... എല്ലാരും പോവാന്‍ തൊടങ്ങി... ഞമ്മക്കും പോവാം.“

21. തീരം തേടി...

ഭാഗം : ഇരുപത്തിഒന്ന്.

‘എന്തിനായിരിക്കും വിളിച്ചത്... ? എന്ന ആധിയോടെയാണ് സൈനു വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണ ചെറിയ അസുഖം വന്നാല്‍ പോലും ബീത്താത്ത വിളിപ്പിക്കും. കിടപ്പിലാണെങ്കില്‍ ശുശ്രൂഷയ്ക് സൈനു തന്നെ വേണം എന്നത് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. കിടപ്പിലാണെങ്കില്‍ അവരെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റി ഭക്ഷണവും കഴിപ്പിച്ച ശേഷം അലക്കാനുള്ള വസ്ത്രങ്ങളുമായി മടങ്ങാറാണ് പതിവ്. ഇടയ്ക്ക് ആവശ്യം വന്നാല്‍ അവര്‍ വിളിപ്പിക്കും. എന്ത് ജോലിയുണ്ടെങ്കിലും സൈനു ഓടിയെത്തുകയും ചെയ്യും. “ഞാന്‍ പെറ്റതല്ലാന്നേ ഓള്ളൂ... ഓള് ന്റെ മോളാ...” എന്ന് അഭിമാനത്തോടെ പറയും. സൈനുവിനും പെറ്റുമ്മയേക്കാളും ഇഷ്ടവും അടുപ്പവും ഈ പോറ്റുമ്മയോട് തന്നെ. അവരുടെ സഹായവും സാന്ത്വനവും ആയിരുന്നു ജീവിതത്തിലെ പരീക്ഷണങ്ങള്‍ കരുത്തോടെ നേരിടാനുള്ള ഊര്‍ജ്ജം നല്‍കിയത്. അന്ന് രാവിലെ അയമുദുവിന്റെ മുത്തമകന്‍ വന്ന് “വല്ലിമ്മ വിള്ച്ച്ണ്ട്..” എന്ന് പറഞ്ഞപ്പോള്‍ തന്നെ അസുഖമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. “ഒന്നും ഇല്ല്യ ..” എന്ന് അവന്‍ പറഞ്ഞെങ്കിലും പുര്‍ണ്ണ വിശ്വാസം വന്നില്ല.

സൈയ്തുവും കുടുബവും തിരിച്ചെത്തിയതും അവരോട് ദേഷ്യപ്പെട്ടതും പിന്നെ അത് വാക്കേറ്റത്തില്‍ അവസാനിപ്പിച്ചതും ബീത്തത്ത കണ്ടപ്പോള്‍ തന്നെ വിശദീകരിച്ചു. “അന്നെ ഇത്രിം ഓദ് രിച്ചത് പോരാഞ്ഞ്ട്ട് ആവും... ഇഞ്ഞ് സല്‍മൂനിം കൂടി ഓന് കൊണ്ടോണേലാ...”അത് സൈനൂന് ഒരു ഞെട്ടലായിരുന്നു. “ഇജ്ജ് ബേജാറാവണ്ട ... ന്തായാലും ഒരു പരിഹാരം ഞമ്മക്ക് കണ്ടെത്താ.. ഇഞ്ഞ് നാട്ട് കാര് പറഞ്ഞ്ട്ട് ഇജ്ജ് അറ്യണ്ടാ ന്ന് കര്തിയാ ഞാന്‍ തന്നെ പറഞ്ഞത്. ”

“ഓളെ ഞാം വിട്ട് കൊട്ത്താലല്ലേ...” അരിശത്തോടെയായിരുന്നു സൈനൂന്റെ പ്രതികരണം.

“ഈജ്ജ് കൊടുത്താലും ഞാന്‍ അയ് ന് സമ്മയ് കൂലാ... ന്റെ സല്‍മൂനെ, ആ അലീമൂന് ട്ട് തട്ടാന്‍ ഞാന്‍ മയ്യത്താകാതെ പറ്റൂല. ന്തായാലും ഇജ്ജ് കുഞ്ഞൂനോട് പറയ്. ഓന്‍ പരിഹാരം കണ്ടെത്തിക്കോളും...”
“അയ് ക്കോട്ടെ മ്മാ... ഞാന്‍ ഓലോട് പറയാം... ഇന്ന്ട്ടും സര്യായില്ലങ്കില്‍ ഇങ്ങള് ബിളിച്ച് ഒന്നും കൂടെ പറ്യണം ന്റെ കുട്ടിനെ കൊണ്ടോവര്ത് ന്ന്..”
“ഞമ്മക്ക് നോക്കാ... ഓന്‍ കൊണ്ടാവാന്‍ തന്നേണ് തീര്മാനിച്ചോ ന്ന്..”

തിരിച്ച് പോരുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളും സങ്കടവുമായിരുന്നു. വീട്ടിലെത്തുമ്പോള്‍ കുഞ്ഞു കൊലായില്‍ തന്നെയുണ്ട്. “ന്തിനേ അമ്മായി വിളീപ്പീച്ചത്...” എന്ന് ചോദിച്ചപ്പോഴേക്കും അത് വരെ അമര്‍ത്തി വെച്ചിരുന്ന സങ്കടം അണപ്പൊട്ടി ഒഴുകി. കണ്ണീരിലൂടെ കാര്യം അറിഞ്ഞപ്പോള്‍ ഒരു പോംവഴി കുഞ്ഞുവും അലോചിച്ചു. വൈകീട്ട് പണിക്കിറങ്ങാന്‍ നേരത്തും നിസ്കാരപ്പായയില്‍ സങ്കടപ്പെട്ടിരിക്കുന്ന സൈനുവിനോട് കുഞ്ഞു പറഞ്ഞു. “ ഒരു പണിണ്ട്... ഞമ്മക്ക് രായീന്‍ ഹാജിനോട് പറ്യാം... ഹാജ്യേര് പറഞ്ഞാല്‍ പിന്നെ ഓല് ഒന്നും പറീല്ല. ഇജ്ജ് കരയാതിരി. നാളെ ഞാന്‍ പോയി രായീ‍ന്‍ ഹാജിനെ കാണാ...” അതൊരു നല്ല മാര്‍ഗ്ഗമാണെന്ന് സൈനുവിനും തോന്നി.

പിറ്റേന്ന് രാവിലെ കുഞ്ഞു രായീന്‍ ഹാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞു. “ഓന് ന്താ പിരാന്ത് ണ്ടോ... ഇജ്ജ് പേടിച്ചണ്ടാ... അന്റെ കുട്ടിനെ ഒരാളും കോണ്ടോവൂല്ല... “ എന്ന് രായീന്‍ ഹാജി ഉറപ്പ് നല്‍കി. കുഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ വരാന്തായിലെ വാതിലും ചാരി നില്‍ക്കുന്ന ഭാര്യയോട് ഹാജി പറഞ്ഞു.
“അല്ല ഇജ്ജ് ഒന്ന് നോക്ക് സൈനുമ്മ്വോ... ആ ബലാല് ആ കുട്ടിനെ യത്തീം ആക്കിപോയതാ... അയ്റ്റ്ങ്ങളെ ഈ കുഞ്ഞു വെയ്ക്കും പോലെ നോക്ക്ണ്ട്. ഓന്റെ സൊകക്കെടും കസ്റ്റപ്പാ‍ടും എല്ലാം കൂടി പട്ടിണീല് ആണ് അയ്റ്റ്ങ്ങള്. ഇന്ന്ട്ട് ഇന്നലെ ഓന് ഈണ്ട് ബന്ന് കുട്ടിനെ കൊണ്ടോവും ന്നൊക്കെ പറഞ്ഞാല്‍ ന്താ ഇബ്ടെ ന്താ അഖ് ലും ബുദ്ധിം ള്ള മന്‍സമ്മാര് ഒന്നൂം ല്ല്യേ...”

“വല്യ കസ്റ്റപ്പാടാ ഐറ്റ്ങ്ങക്ക്... ന്നാലോ ന്തേലും കൊട്ത്താലോട്ട് വാങ്ങൂല്ല്യാ... “
“ഇജ്ജ് ഒര് കാര്യം ചെയ്യ്... തൊടൂലെ പണിട്ക്ക് ണോരില്‍ ഒരാളോട് ഈണ്ട് ബരാന്‍ പറ... അ ചെയ്ത്താനെ വിളിക്കാന്‍ ബിടാനാ...“

ഹാജി കഞ്ഞി പാത്രത്തിന് മുമ്പിലിരിക്കുമ്പോഴാണ് സൈയ്തു വരാന്തയില്‍ എത്തിയത്. കണ്ടതും രായീന്‍ ഹാജി പൊട്ടിത്തെറിച്ചു.

“ഇജ്ജ് ന്താ കര്ത്യേത്... അനാവസ്യം കാണിച്ച് ഈ നാട്ടില് കഴിയാന്നോ... ഇജ്ജ് കാണിച്ച് കൂട്ടിയ തോന്ന്യാസത്തിന് ഈ നാട്ട്ക്ക് തന്നെ കടത്താന്‍ പാട് ല്യാ.. പച്ചേ ആ പാവം ബീത്താത്താനെ കര്തി ഞാന്‍ ബെറ്തെ ബിട്ടതാ... ഇപ്പോ ഇജ്ജ് ആ കുട്ടിനെ കൊണ്ടോവും പറഞ്ഞ് നടക്ക്ണ്ണ്ടെന്ന് കേട്ടല്ലോ..”

“ഓള് ന്റെ മോളല്ലേ ഹാജ്യേരെ... പിന്നെ ഞാം നോക്കണ്ടേ”

“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ ഓള് ന്താ അനക്ക് മോളല്ലാര്ന്നോ...“ ഹാജ്യാരുടെ മുമ്പില്‍ സൈയ്തു ചൂളി. “ഇഞ്ഞ് മേലാല് എന്തെങ്കിലും കുരത്തക്കടില് അന്റെ പേര് കേട്ടാ... അറ്യാലോ രായീന്‍ ആരാന്ന് ... അത് ഇജ്ജും അറീം... ആ കുട്ടി ഓളെ ഇമ്മാന്റെ ഒപ്പം ജീവിക്കും. കെട്ടിച്ചയക്കാന്‍ നേരം ആവുമ്പോ കയ്യ് കൊടുക്കാന്‍ ഇജ്ജെന്നെ വേണം ... അതോണ്ട് അപ്പോ ഞങ്ങള് പറയാ... മനസ്സിലായോ.... ഇഞ്ഞ് അന്റെ മോളെ കാണ്ന്നതിനൊന്നും ഇബ്ടെ ആര്‍ക്കും ബിരോധം ഇല്ല്യാ... പക്ഷേ ഓള് ഓന്റെ കുടീല് വളരട്ടേ...അതാ അനക്കും ആ കുട്ടിക്കും നല്ലത്... മനസ്സിലായ അനക്ക്...” തലയാട്ടാന്‍ മാത്രമേ സെയ്തൂന് കഴിഞ്ഞുള്ളൂ.. രണ്ടാം ദിവസം സൈയ്തുവും അലീമുവും വന്നപോലെ തിരിച്ച് പോയി.

അടിസ്ഥന വരുമാനമായ കൃഷി മഴ കാരണം നശിച്ചതോടെ നാട്ടുമ്പുറം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് എന്നത് സ്ഥിതിയിലെത്തി. മെതിച്ചെടുത്ത നെല്ല് , നിറച്ച പതിനഞ്ച് പറക്ക് വടിച്ച ഒരു പറയായിരുന്നു കൃഷിക്കാരന്റെ കൂലി. വിളവിലെ ഭീമമായ കുറവ് ഒരു വര്‍ഷത്തേക്കുള്ള അന്നത്തെയാണ് ബാധിച്ചത്. കൂലിപ്പണിക്കാരന് പണം കൊടുത്ത് വാങ്ങാവുന്നതിന്റെ അപ്പുറമയിരുന്നു അരിയുടെ വില. തൊഴില്‍ ലഭിക്കാനില്ല, ചെയ്യുന്ന ജോലിക്ക് തന്നെ കൂലി കിട്ടുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പത്തില്‍ താഴെയുള്ള കുടുബങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ജീവിതം മിക്ക ദിവസങ്ങളിലും മുഴുപ്പട്ടിണിയില്‍ തന്നെ. കുഞ്ഞു വിന്റെ കുടുബവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല.

ആയിടയ്ക്ക് ഒരു ദിവസം കുഞ്ഞുവും അബ്ദുവും ഫാത്തിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു. രാവിലെ രണ്ട് ചാക്ക് കപ്പയുമായി ഇറങ്ങി ഉച്ചകഞ്ഞി സമയത്താ‍ണ് രണ്ടാളും പുതിയങ്ങാടി എത്തിയത്. കഞ്ഞി കുടി കഴിഞ്ഞ് വെയിലാറിയ ശേഷം തിരിച്ചിറങ്ങാം എന്ന് കരുതി ഫാത്തിമയുടെ സഹോദരന്‍ ഇസ്മാഈലുമായി സംസാരിച്ചിരുന്നു. ആ കുടുബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഒരു സമയമുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെട്ട തറവാട്ടുകാരയത് കൊണ്ട് ഇല്ലായ്മ അറിയിക്കാതെ കഴിഞ്ഞു. ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് ഇസ്മാഈല്‍ നാടുവിട്ടത്. കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത് ബോബെയില്‍ ആയിരുന്നു. അറിയാത്ത ഭാഷയും സംസ്കാരവും ആയിരുന്നെങ്കിലും തോറ്റ് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തെരുവ് കച്ചവടത്തില്‍ തുടങ്ങി ഇന്ന് അത്യവശ്യത്തിന് വരുമാനം ലഭിക്കുന്ന ഒരു സ്ഥാപനം സ്വന്തമായുണ്ട്. ആറ് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയ ഇസ്മാഈലിന്റെയും പെങ്ങള്‍ ഫാത്തിമയുടെയും വിവാഹം ഒരേ ദിവസമായിരുന്നു.

നാട്ടിലെ ഇല്ലായ്മയുടെ കഥപറഞ്ഞപ്പോഴാണ് ഉരു വഴി ദുബൈ എന്ന അറബി നാട്ടിലേക്ക് ആളുകളെ എത്തിക്കുന്നവരെ കുറിച്ച് ഇസ്മാഈല്‍ സൂചിപ്പിച്ചത്. ബോംബെയില്‍ നിന്ന് ചരക്കിനൊപ്പം ആളുകളേയും കടത്തുന്നുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ ആലോചിക്കമെന്നും ഇസ്മാഈല്‍ പറഞ്ഞപ്പോള്‍ കുഞ്ഞുവിന് സമ്മതമായിരുന്നു. ഏകദേശം നാനൂറ് രൂപ ലോഞ്ച്കാര്‍ക്ക് കൊടുക്കേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആഗ്രഹം മങ്ങി. ആവശ്യമുള്ള പണം ഇസ്മാഈല്‍ സംഘടിപ്പിച്ച് തരാമെന്നേറ്റു. ദുബൈയിലെത്തി ജോലി കിട്ടിയ ശേഷം തിരിച്ച് നല്‍കിയാല്‍ മതി. പ്രതീക്ഷയുടെ വിളക്ക് തെളിഞ്ഞു. “ആദ്യം അള്യാന്‍ പോട്ടേ... ഇബ്ടെ ഇപ്പോ കൊടിം കൃഷിം ഒക്കെ കൂടെ ഞാന്‍ ഇല്ലങ്കി സര്യാവൂല്ല... അതോണ്ട് ഞാന്‍ ഇപ്പോ ഇല്ല്യ...“ എന്നായിരുന്നു അബ്ദുവിന്റെ തീരുമാനം.

രണ്ട് മാസത്തിന് ശേഷം തുണിസഞ്ചിയില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായി കുഞ്ഞു പടിയിറങ്ങുമ്പോള്‍ ആ കുടുബം നിറ കണ്ണുകളോടെ നോക്കിനിന്നിരുന്നു. അന്ന് രാത്രിയിലേക്ക് അന്നത്തിനുള്ള അരി അപ്പോഴും ആ വീട്ടില്‍ ഇല്ലായിരുന്നു.

20. സ്നേഹസ്പര്‍ശം

ഭാഗം : ഇരുപത്.

“ഞമ്മള് ആരേം ബുദ്ധിമുട്ടാക്കീട്ട് ഇല്ല്യല്ലോ... പടച്ചോന്‍ കാക്കും... “ അടുത്തിരിക്കുന്ന സൈനു ആശ്വസിപ്പിച്ചു. എണീറ്റിരുന്ന് ചൂടുള്ള കഞ്ഞി കുടിക്കുമ്പോള്‍ സല്‍മു കുടിച്ചോ എന്ന് അന്വേഷിച്ചു. “ഓള് നജ് മൂന്റെ അട്ത്ത് ണ്ട്.” ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ആകെ തകര്‍ന്നിരുന്നു. സൈനുവാണ് ധൈര്യം തന്നത്. “ആറ് വയസ്സില്‍ യത്തീമായ ഇങ്ങള് ഇത്ര കാലും ജീവിച്ചത് നമ്മളൊന്നും തീര്മാനിച്ചിട്ട് അല്ലല്ലോ... എല്ലാം കാണുന്ന ഒരാള്‍ മേലെ ഇരിപ്പുണ്ട്. യത്തീമായിരുന്ന ഞങ്ങളെ പോറ്റാന്‍ മനസ്സ് ണ്ടായ ഇങ്ങക്ക് ഒന്നും വരൂല്ല.”

“അതല്ല സൈനൂ... ഞമ്മളെ മക്കള്... അയ്റ്റ്ങ്ങക്ക് തിന്നാനും കുടിച്ചാനും കൊടുക്കണ്ടെ... ഒരു പണീം ഇട്ക്കാന്‍ പറ്റാതെ ഞാന്‍ ഇബ്ടെ കെടാന്ന എങ്ങനാ..”
“അതിനും ഒരു വയിണ്ടാവും... ഇന്ന് വരെ ഞമ്മള് കണക്കാക്യ പോലെ അല്ലല്ലോ എല്ലാം ണ്ടായത്. അയ് നും ഒരു മാര്‍ഗ്ഗം അല്ലഹു കണ്ടിട്ട് ണ്ടാവും. ഇനിക്ക് പണിക്ക് പോവാന്‍ ആരോഗ്യണ്ടല്ലോ... ഞമ്മളെ മക്കള് പട്ടിണി കെട്ക്കാതെ നോക്കാന്‍ അത് മതി” ആ ആത്മവിശ്വാസമാണ് പതറിയ മനസ്സിന് പഴയ കരുത്ത് തിരിച്ചു നല്‍കിയത്.

അന്ന് മിഷന്‍ ആശുപത്രിയിലെ ഡോക്ടറുടെ വാചകങ്ങള്‍ കേട്ട് പുറത്തിറങ്ങുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളായിരുന്നു. ഈ മാരക രോഗം കുറച്ച് പേര്‍ക്ക് മാത്രമേ ജീവിതം തിരിച്ച് നല്‍കിയിട്ടുള്ളൂ. കിടപ്പിലായാല്‍ കുടുബത്തിന്റെ സ്ഥിതി അലോചിച്ച് എത്തും പിടിയും കിട്ടുകയില്ല. “കൊഴപ്പൊന്നും ണ്ടാവൂല്ല അള്യാ... ഞമ്മക്ക് വണ്ടൂര് ഒന്ന് പോയി നോക്കാ... പിന്നെ ‘അല്ലാഹു‘ വിനോട് പറയാ... അവനല്ലേ സുഖപ്പെടുത്തുന്നവന്‍.” എന്ന് അബ്ദു സമാധാനിപ്പിക്കുന്നുണ്ട്. പക്ഷേ അതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ല. ചളിനിറഞ്ഞ റോഡിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് ജോലികഴിഞ്ഞെത്തുമ്പോള്‍ കൊണ്ട് വരുന്ന അരി വേവിക്കാന്‍, വെള്ളം തിളപ്പിച്ച് കാത്തിരിക്കുന്ന വിശന്ന വയറുകളായിരുന്നു. “ ഞമ്മക്കൊരു ചായ കുടിച്ചാ...” എന്ന് പറഞ്ഞ് അവന്‍ ചായാപ്പീടികയിലേക്ക് കയറിയപ്പോഴാണ് കോട്ടപ്പടി എത്തിയ വിവരം തന്നെ അറിഞ്ഞത്.

“ഇപ്പോ ഇഞ്ഞ് വണ്ടൂര് പോയിട്ട് വല്ല കാര്യും ണ്ടാവോ... പിന്നെ പോവാന്‍ കായി ഒന്നും ഇല്ല്യല്ലോ... ന്താ ചെയ്യാ..” ചായ കുടിക്കുമ്പോള്‍ അന്വേഷിച്ചു. “അയ്ന് ഒരു പണിണ്ട്... ഞമ്മളെ ഉസൈന്‍ കുട്ടിന്റെ പെര ഇവ്ടെ ഒവ്ടേ ആണ് ... ഓനെ കണ്ടാല്‍ മതി. തല്‍ക്കാലത്തിന് കൊറച്ച് പൈസ ഒപ്പിക്കാ ‘.വെറ്റിലക്കച്ചവടക്കാരന്‍ ഉസൈന്‍ കുട്ടിയെ കോട്ടക്കല്‍ ചന്തയില്‍ വെച്ചുള്ള പരിചയമാണ്. മൈലപ്പുറത്താണ് അവന്റെ വീട്. നൂറടി പുഴയോട് ചേര്‍ന്നുള്ള വെറ്റിലത്തോട്ടത്തില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ വെറ്റിലകുണ്ട അവിടെ തന്നെ വെച്ച് “അയ് ന് ഇങ്ങള് ബേജാറാവണ്ടാ.... ബെരീ എന്നും പറഞ്ഞ് കൂടെ ഇറങ്ങി.” പത്ത് രൂപ എടുത്ത് തരുമ്പോള്‍ ‘ഞാന്‍ കൂടെ പോരണോ...’ എന്ന് പ്രത്യേകം ചോദിച്ചു.

മലപ്പുറത്തെ ഡോക്ടറുടെ കത്ത് വായിച്ച് ആദ്യ പരിശോധനക്ക് ശേഷം രക്തവും കഫവും പരിശോധക്ക് അയക്കണമെന്നും അതിന്റെ ഫലം കിട്ടിയ ശേഷം അസുഖത്തെ കുറിച്ച് ഉറപ്പിച്ച് എന്തെങ്കിലും പറയാന്‍ പറ്റൂ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ആദ്യ പരിശോധനയില്‍ ക്ഷയം ആണെന്ന് തന്നെയാണ് നിഗമനം എന്നും, ഇഞ്ചക്ഷന്‍ എടുക്കാനും നാല് ദിവസം കഴിഞ്ഞ് വരാനും അദ്ദേഹം പറഞ്ഞു. നാല് ദിവസം കഴിഞ്ഞ് ഇന്നലെയാണ് വീണ്ടും പോയത്. സുബഹിക്ക് മുമ്പ് ചൂട്ടുമായി ഇറങ്ങി. രാവിലെ വെയില് മൂക്കും മുമ്പ് വണ്ടൂരെത്തിയിരുന്നു. പരിശോധന ഫലത്തില്‍ നോക്കി ഡോക്ടര്‍ അസുഖം സ്ഥിരീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഇഞ്ചക്ഷന്‍, കൂടാതെ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന മരുന്നും വിശ്രമവും ആണ് ഡോക്ടര്‍ വിധിച്ചത്. മൂന്ന് വര്‍ഷം ചികിത്സിക്കണം എന്നും പകരുന്ന അസുഖമായതിനാല്‍ കുട്ടികളും വീട്ടുകാരും സൂക്ഷിക്കണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

**** ***** **** **** ****
അരപ്പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുബത്തെ ആ അസുഖം കൂടുതല്‍ യാതനയിലാക്കി. സൈനു അല്ലറച്ചില്ലറ പണികള്‍ക്ക് പോയിരുന്നെങ്കിലും അത് കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അന്നത്തിന് പുറമെ മരുന്നിനും കൂടി ചിലവ് വന്നതോടെ സാമ്പത്തിക അടിത്തറ പാടെ തകര്‍ന്നു. തൊടിയിലുള്ള കപ്പയും കഞ്ഞിയുമായി കഴിച്ച് കൂട്ടി. സല്‍മു ഇടയ്ക്ക് ബീത്താത്താന്റെ വീട്ടില്‍ പോയി വല്ലതും കഴിക്കും. “എന്തെങ്കിലും ണ്ടാക്ക്യോ...” എന്ന് സൈനൂനോട് ആരെങ്കിലും ചോദിച്ചാല്‍ “ചോറ് അടുപ്പാത്താണെന്നോ ഊറ്റിവെച്ചിരിക്കുന്നു എന്നോ മറുപടി കിട്ടും. പട്ടിണി മറ്റുള്ളവരെ അറിയിക്കാതെ കഴിയുമ്പോഴും ഇടയ്ക്ക് ബീത്താത്തയും ഖദറും സഹായത്തിനെത്തി.

അസുഖത്തിന്റെ ആദ്യക്ഷീണത്തില്‍ നിന്ന് രക്ഷപ്പെട്ടതോടെ കുഞ്ഞു ചെറുജോലികള്‍ക്ക് പോയിത്തുടങ്ങി. വട്ടപ്പറമ്പ് സ്കൂളിന്റെ കിണര്‍ പണി മൂസയും കൂട്ടരും ആയിരുന്നു കരാറെടുത്തത്. പകല്‍ കൂലിപ്പണി കഴിഞ്ഞെത്തി മഗ് രിബ് നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പണിക്കെത്തിയിരുന്നത്.. ഒരു ദിവസം കൈക്കോട്ടുമായി കുഞ്ഞുവും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനു സമ്മതിച്ചില്ല. അവരുടെ കൂടെ നിന്ന് ഭാരം കുറഞ്ഞ വല്ലതും എടുത്താല്‍ മതിയെന്നും രാത്രി ആയത് കൊണ്ട് അധികം ക്ഷീണമുണ്ടാവില്ലന്നും വിശദീകരിച്ചാണ് അന്ന് ജോലിക്ക് പുറപ്പെട്ടത്‍. പിന്നീട് സ്ഥിരം ജോലിക്ക് പോയിത്തുടങ്ങി. ജോലി കഴിഞ്ഞെത്തിയാല്‍ തോന്നുന്ന തളര്‍ച്ചയും ക്ഷീണവും ആരെയും അറിയിക്കാതിരിക്കാന്‍ കുഞ്ഞു പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ കൂലിപ്പണിയും ഹോസ്പിറ്റലുമായി ആ കുടുംബം മുന്നോട്ട് നീങ്ങി.

ആയിടയ്ക്കാണ് നാടുവിട്ട സൈയ്തുവും അലീമുവും മകളുമായി അലീമുവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. അന്തിയുറങ്ങാന്‍ സ്ഥലം നല്‍കിയെങ്കിലും ആ വീട്ടില്‍ ആരും അവരോട് അടുപ്പം കാണിച്ചില്ല. നാട്ടുക്കാര്‍ക്ക് അത് അത്ഭുതമായിരുന്നു. ചിലരൊക്കെ അവരെ കാണാനെത്തി. വന്നവരില്‍ അധിക പേരും പരസ്യമായി വിമര്‍ശിച്ചു. പരിഹസിച്ചു. കദീജുവിനെ ഒന്ന് കാണാന്‍ അലീമുവിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

പിറ്റേന്ന് സൈയ്തു മാത്രം ഉമ്മയെ കാണാനെത്തി. അവരുടെ തിരോധാനത്തോടെ പഴയ പ്രസരിപ്പ് നഷ്ടമായ ബീത്താത്ത, ഹംസയുടെയും അയമുദുവിന്റെയും വിവാഹം കഴിഞ്ഞതോടെ പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങിയിരുന്നു. സൈയ്തു ചെന്നപ്പോള്‍ “ന്താ മരിച്ചോന്ന് അറിയാന്‍ വന്നതാണോ... ?" എന്നായിരുന്നു ആദ്യ പ്രതികരണം. പലവട്ടം ‘തെറ്റുപറ്റിയതാണെന്ന്’ പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. മരിക്കുന്നവരെ ഈ തൊടിയിലേക്ക് കേറരുതെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ സംസാരത്തിന്റെ ശൈലി തന്നെ മാറി. അവസാനം “അങ്ങനെയാണെങ്കില്‍ എന്റെ മോളെ ഞാന്‍ കൊണ്ടോവും...” എന്നൊരു വെല്ലുവിളിയുമയാണ് സൈയ്തു വീട്ടില്‍ നിന്നിറങ്ങിയത്.